Wednesday, June 16, 2010

ദിസ്‌ ടൈം ഫോര്‍ അര്‍ജെന്റീന.....

ഇനി ഫുട്ബോള്‍ വസന്തത്തിന്‍റെ നാളുകള്‍. ഭൂമി വെറുമൊരു ഫുട്ബോളിലേക്ക് ഒതുങ്ങിപ്പോകുന്ന നാളുകള്‍. അര്‍ജെന്റീനയും ബ്രസീലും സ്പെയിനും എല്ലാം പോരുതാനുറച്ച് ആഫ്രിക്കന്‍ മൈതാനങ്ങളില്‍ ഇറങ്ങുമ്പോള്‍ ഇങ്ങിവിടെ മലപ്പുറത്തും കണ്ണൂരും ആരാധകര്‍ ഇഷ്ടടീമിനായി പ്രാര്‍ത്ഥനകളും വെല്ലുവിളികളുമായി രാവുകള്‍ ആഘോഷമാക്കുന്നു. ജാതി മത വര്‍ഗ്ഗ വേഷ ഭാഷകള്‍ക്കതീതമായി ലോകം ഫുട്ബോള്‍ എന്ന ഒരൊറ്റ മതത്തിന്‍റെ വക്താക്കളാകുന്ന ഈ ഒരു മാസക്കാലം ഞാന്‍ ഒരു അര്‍ജെന്റീനക്കാരനായി മാറും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കാരണം നിങ്ങളില്‍പ്പലരും മനസ്സുകൊണ്ട് ഇപ്പോഴേ ബ്രസീലുകാരനോ ഇറ്റലിക്കാരനോ ആയിത്തീര്‍ന്നിരിക്കുമെന്ന കാര്യം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ എന്നെപ്പോലെയുള്ള കോടിക്കണക്കിന് ആരാധകര്‍ക്ക് അര്‍ജെന്റീന ഒരു ക്ഷേത്രവും മറഡോണ ദൈവവുമാണ്. അര്‍ജെന്റീനയെ പലതവണ വിജയങ്ങളിലേക്കെത്തിച്ച മറഡോണയും സോക്കറിന്‍റെ പുതിയ രാജകുമാരന്‍ മെസ്സിയും ഒരുമിക്കുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ല.


കാല്‍പ്പന്തുകളിയില്‍ കവിത രചിക്കുന്നവരാണ് അര്‍ജെന്റീനക്കാര്‍.കഴിഞ്ഞ വേള്‍ഡ് കപ്പിലെ കാംബിയാസോയുടെ ഗോള്‍ ഫുട്ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല.ഇരുപത്തിനാല് പാസുകള്‍,അതും എതിരാളികള്‍ക്ക് പന്ത് ഒന്ന് തൊടാന്‍ പോലുമാകാതെ.ഇരുപത്തിനാല് വരികളുള്ള ഒരു കവിതയോടാണ് മാധ്യമങ്ങള്‍ അന്ന് ആ ഗോളിനെ ഉപമിച്ചത്. ഫുട്ബോളിനെ കളി എന്നതിനുപരി ഒരു കലയാക്കി മാറ്റിയിരിക്കുന്നു അര്‍ജെന്റീനക്കാര്‍.


പ്രതിഭാധനരായ ഒരുപറ്റം ചെറുപ്പക്കാരാണ് അര്‍ജെന്റീനയുടെ ശക്തി. അത് വെറും മെസ്സിയില്‍ ഒതുങ്ങുന്നതല്ല.ഇംഗ്ലീഷ് പ്രീമിയെര്‍ ലീഗില്‍ കഴിവ് തെളിയിച്ച ടെവെസ്, ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ താരം മിലീറ്റോ,ഹിഗ്വെയ്ന്‍.... താരനിര ഇങ്ങനെ നീളുന്നു. ഏതു ലോകോത്തര ടീമിനോടും മാറ്റുരച്ചു നോക്കാവുന്ന റിസര്‍വ് താരങ്ങളാണ് അര്‍ജെന്റീനയുടെ മറ്റൊരു ശക്തി.ഇത്രയും കരുത്തുറ്റ ഒരു റിസര്‍വ് നിര മറ്റൊരു ടീമിനും ഉണ്ടെന്നു തോന്നുന്നില്ല.


ഇപ്പോള്‍ ടീമിലില്ലാത്ത ഒരു താരത്തിന്‍റെ പേര് പറഞ്ഞാല്‍ അര്‍ജെന്റീനയുടെ ഇപ്പോഴുള്ള താരനിര എത്ര ശക്തമാണെന്ന് മനസ്സിലാകും.റിക്വെല്‍മി, ലോകം കണ്ട ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ ലോകകപ്പിലെ ടീമിന്‍റെ കുന്തമുന. പക്ഷെ എന്നിട്ടും അദ്ദേഹം ടീമിന് പുറത്ത്.നൂറിലധികം കളിക്കാരെ പരീക്ഷിച്ചാണ് മറഡോണ ഈ ടീമിനെ സൃഷ്ടിച്ചത്. എതിരാളികള്‍ക്ക് മേല്‍ തീമഴയായി പെയ്യാന്‍ കാത്തുനില്‍ക്കുന്ന ഈ ടീമിന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നത് തന്നെ മറ്റുള്ളവര്‍ക്ക് കടുത്ത വെല്ലുവിളിയാകും.


ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.. കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങളെ തൃപ്തരാക്കില്ല....


എവിടെയോ കണ്ട ഒരു ഫ്ലക്സിലെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞാല്‍...


"കളിക്കൊരു കാവ്യനീതിയുണ്ടെങ്കില്‍ ഈ വേള്‍ഡ് കപ്പ്‌,അത് അര്‍ജെന്റീനക്ക് സ്വന്തം."

5 comments:

  1. കാണാൻ പോകുന്ന പൂരം കൊട്ടിഘോഷിക്കണോ...?
    കാണാം..ആരാ കപ്പുയർത്തുന്നതെന്ന്,
    ഞാൻ പറയുന്നു, അത് സാംബ ന്രത്തച്ചുവടുകളുമായെത്തുന്ന ബ്രസീലിന്റെ ചുണക്കുട്ടികൾക്ക് ഉള്ളത് തന്നെ..
    വീ വാൻഡ് ബ്രസീൽ..

    ReplyDelete
  2. ജര്‍മ്മനിയെ എഴുതിതള്ളണ്ട കേട്ടോ!!!

    ReplyDelete
  3. റൊമാരിയോ അര്‍ജന്റീനയ്ക്കൊപ്പം എന്നു വായിച്ചപ്പോള്‍ ഞെട്ടീട്ടോ... ഞാനും അര്‍ജന്റീനക്കാരിയാ. അര്‍ജന്റീന ജയിക്കും, മാറഡോണയുടെ കുട്ടികള്‍ക്ക് തോല്‍ക്കാന്‍ പറ്റുമോ?

    ReplyDelete
  4. Nileenam,
    അല്ലെങ്കിലും പേരില്‍ എന്തിരിക്കുന്നു....?
    പേരില്‍ അച്ചുതനും ആനന്ദനും ഒരുമിച്ചുള്ള നമ്മുടെ സഖാവ് വി.എസ് ഒരു അവിശ്വാസിയല്ലേ....??

    krishnakumar....എഴുതിത്തള്ളാനും എടുത്തുയര്‍ത്താനും ഞാന്‍ ആരുമല്ല,ആരെയും എഴുതിത്തള്ളുന്നുമില്ല.ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ... ബാക്കി കാത്തിരുന്നു കാണാം.

    ReplyDelete