Friday, August 20, 2010

ഓണാശംസകള്‍....

മണ്ണിലും മനസ്സിലും നന്‍മയുടെ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ മറ്റൊരു ഓണക്കാലം കൂടി....



എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

Thursday, August 19, 2010

ഠിം....

                                                         അങ്ങനെ അത് താഴെ വീണു.


                                                                എന്താണെന്നോ...?

                                             അത് തന്നെ... നമ്മുടെ കയ്യാലപ്പുറത്തെ തേങ്ങ....
                                                         എങ്ങോട്ട് വീണെന്നോ....?

                                                       കൃത്യം ഉള്ളിലേക്ക് തന്നെ.....

                                                          എപ്പോഴാ സംഭവം..?

                          ഒരു മാസം കഴിഞ്ഞു.. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലൈ 14 ന്..


എന്ത് കണ്ടിട്ടാണെന്നറിയില്ല, എന്നെയും കമ്പനിയില്‍ പെര്‍മനെന്റ് ആക്കി.... ഇനി വേണം രണ്ടു ദിവസം ലീവെടുത്ത് ധൈര്യമായി ഓണത്തിനു നാട്ടില്‍ പോകാന്‍......

Wednesday, August 18, 2010

ഇവരാണോ മാന്യന്‍മാര്‍? ഇതാണോ മാന്യത?

മാന്യന്‍മാരുടെ കളിയില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നുവോ എന്ന ചര്‍ച്ച ക്രിക്കറ്റ് ലോകം തുടങ്ങിയിട്ട് കാലം കുറച്ചായി. പന്തില്‍ കൃത്രിമം കാണിക്കല്‍, എതിര്‍ടീമിലെ കളിക്കാരോടും അമ്പയര്‍മാരോടുമുള്ള മോശം പെരുമാറ്റം തുടങ്ങി മാന്യന്‍മാര്‍ കൂതറകളാകുന്ന നിരവധി സംഭവങ്ങള്‍ 'മാന്യന്‍മാരുടെ കളി ' എന്ന വിശേഷണത്തിന്‍റെ അര്‍ത്ഥ ശൂന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അക്കൂട്ടത്തില്‍ ഒടുവിലേത്തതാണ് സെവാഗിന് സെഞ്ച്വറി നിഷേധിക്കാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രണ്ദീവ് എറിഞ്ഞ നോ ബോള്‍.



എതിര്‍ടീം ജയിക്കുന്നതോ അവരിലൊരാള്‍ സെഞ്ച്വറി നേടുന്നതോ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ള കാര്യമല്ല. പക്ഷെ ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച അതെ പിച്ചില്‍ അനായാസേന റണ്‍സ് അടിച്ചുകൂട്ടിയ സെവാഗിന്‍റെ കഴിവിനെയെങ്കിലും രണ്ദീവ്‌ ബഹുമാനിക്കണമായിരുന്നു.അതാണ്‌ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌. അല്ലാതെ എന്തായാലും കളി തോല്‍ക്കും, അതിനിടയില്‍ ഒരുത്തന്‍ സെഞ്ച്വറി അടിച്ച് ആളാവേണ്ട എന്ന ചിന്ത ഒരു കളിക്കാരന് ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.


രണ്ദിവ് മാത്രമാണ് ഇതിനു പിന്നില്‍ എന്ന് എനിക്ക് തോന്നുന്നില്ല. സംഗക്കാര, ദില്‍ഷന്‍ തുടങ്ങി ടീമിലെ ചില മുതിര്‍ന്ന കളിക്കാരും സംശയത്തിന്‍റെ നിഴലിലാണ്. സ്റ്റംപ് മൈക്രോഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത ഓഡിയോ അനലൈസ് ചെയ്തതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞതായി അറിഞ്ഞു. നല്ല കാര്യം.


സെവാഗോ ബി.സി.സി.ഐ യോ ഇതിനെതിരെ പ്രതിഷേധിച്ചില്ല. ഇതൊക്കെ ഏതൊരു ബൌളറും ചെയ്തു പോകാവുന്നതാണെന്നും സെഞ്ച്വറി അടിക്കുന്നതല്ല രാജ്യം കളി ജയിക്കുന്നതാണ് മുഖ്യമെന്നും പറഞ്ഞ സെവാഗ് കളിക്കളത്തിനകത്തും പുറത്തും ഒരു കളിക്കാരനെന്നതിലുപരി ഒരു വ്യക്തി എന്ന നിലയില്‍ പാലിക്കേണ്ട മാന്യതയും ആത്മസംയമനവും കാണിച്ചു തന്നു. മറ്റുള്ളവര്‍ ‍കണ്ടു പഠിക്കട്ടെ...


കഴിഞ്ഞത് കഴിഞ്ഞു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇവര്‍ക്കെതിരെ നടപടി എടുത്താലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ കളിക്കാരനും ശ്രദ്ധിക്കണം.


നോ കമന്റ്സ് : കളിക്കളത്തില്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ച് ശ്രീലങ്കന്‍ കളിക്കാര്‍ക്ക് ഒരു ക്ലാസ് എടുക്കണം. നമ്മുടെ ശ്രീശാന്തിനെ വിളിച്ചാല്‍ മതി.....!!!

Tuesday, August 10, 2010

പണി വരുന്ന ഓരോ വഴിയേ.........!!!!!

കേരളത്തിന് പുറത്ത് താമസിച്ചു പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളുടെയും പേടിസ്വപ്നമാണ് വര്‍ഷാവര്‍ഷമുള്ള ചിക്കന്‍പോക്സ് സീസണ്‍. ഒരാള്‍ക്ക് വന്നാല്‍ ഒരു ഹോസ്റ്റല്‍ മുഴുവന്‍ വന്നിട്ടേ അത് പോകൂ.ചിലപ്പോള്‍ കോളേജിന് മുഴുവന്‍ അവധി കൊടുക്കേണ്ടി വരെ വരും. പ്ലസ്‌ ടു കഴിഞ്ഞു 'ഉന്നത' വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരില്‍ എത്തിയതിനു ശേഷം എല്ലാ സീസണിലും കോളേജില്‍ നിന്ന് ഒരു പത്തു മുപ്പതു പേര്‍ ചിക്കന്‍പോക്സ് പിടിച്ച് നാട്ടില്‍ പോകാറുണ്ട്.







ഒരു കണക്കിന് നോക്കിയാല്‍ ഈ ചിക്കന്‍പോക്സ് ഒരു അനുഗ്രഹമാണ്. മരിച്ചു പോയാല്‍ പോലും ഡോക്ടറുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും കൊണ്ട് അടുത്ത ദിവസം ക്ലാസ്സില്‍ വരാന്‍ പറയുന്ന കണ്ണില്‍ ചോരയില്ലാത്ത ഞങ്ങളുടെ കോളേജ് മാനേജ്‌മന്റ്‌ ചിക്കന്പോക്സിനു മുമ്പില്‍ കീഴടങ്ങും. പൂര്‍ണമായി മാറിയിട്ട് മാത്രമേ വരാവൂ എന്നൊരു ഉപദേശത്തോടെ വീട്ടിലേക്ക് പറഞ്ഞയക്കും. ഞങ്ങള്‍ അത് മാക്സിമം മുതലെടുക്കുകയും ചെയ്യും. ചിക്കന്‍പോക്സ് മാറി ഒരു രണ്ടു മൂന്നു ആഴ്ച കൂടി കഴിയാതെ ആരും ആ പടി കയറാറില്ല.




ഓരോ ചിക്കന്‍പോക്സ് സീസണിലും ഈയുള്ളവനും ആത്മാര്‍ഥമായി ആശിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു.... ഇത്തവണ എനിക്കും നറുക്ക് വീഴും. പക്ഷെ നിന്‍റെ നമ്പര്‍ വരും എന്ന് ആശ്വസിപ്പിച്ചു കൊണ്ട് ഭാഗ്യവാന്‍മാര്‍ പോകുമ്പോള്‍ ഒരു നാള്‍ വരും എന്ന പ്രതീക്ഷയുമായി ഞാനും കാത്തിരുന്നു. മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ






ഒടുവില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം അവസസാന സീസണും കഴിഞ്ഞപ്പോഴും എന്‍റെ നമ്പര്‍ മാത്രം വന്നില്ല. രണ്ടാഴ്ച വീട്ടില്‍ വെറുതെയിരിക്കാം എന്ന പ്രതീക്ഷകളൊക്കെ വെറുതെയായി. എല്ലാവരും ഫിഫ്ത്ത് സെമസ്റെര്‍ എക്സാമിന്‍റെ തിരക്കിലായി (കുത്തിയിരുന്നുള്ള പഠനമല്ല ഉദ്ദേശിച്ചത്.രണ്ടു മാസം മുമ്പ് സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫയല്‍ എഴുതിത്തീര്‍ക്കല്‍, ക്ലിയറന്‍സ് ഫോം ഫില്‍ ചെയ്യല്‍ അങ്ങനെ ചില നൂലാമാലകള്‍.....)




ഒടുവില്‍ സെമെസ്റെര്‍ എക്സാം തുടങ്ങി. ആദ്യത്തെ മൂന്നെണ്ണം കുഴപ്പമില്ലാതെ എഴുതി. നാലാമത്തേത് ഡൊമൈന്‍ എക്സാം. തലേദിവസം രാത്രി അത്യാവശ്യം വേണ്ട J2EE കണ്‍സെപ്റ്റ്സ് ഒന്ന് വായിച്ചു നോക്കി കിടന്നുറങ്ങി.ക്യാമ്പസ്‌ സെലെക്ഷന്‍ റിസള്‍ട്ട്‌ വന്നതിനാല്‍ പരീക്ഷക്ക് തട്ടിമുട്ടി പാസ്സായാലും വലിയ കുഴപ്പമില്ല എന്ന സമാധാനത്തിലായിരുന്നു ഞാന്‍.



പിറ്റേ ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നല്ല തലവേദന. കുറേ നാള്‍ കൂടി ബുക്ക്‌ തുറന്നു നോക്കിയത് കൊണ്ടാവണം. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നടുവിനൊരു വേദന.എക്സാമായത് കൊണ്ട് അധികം സമയം കളയാതെ കോളേജിലെത്തി. അവസാനവട്ട മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വലതു കൈമുട്ടിനു താഴെ ഒരു ചെറിയ തടിപ്പ്. ബാത്ത്റൂമില്‍ ചെന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കഴുത്തിന് ഇരുവശത്തും ചെറിയ കുരുക്കള്‍. യാതൊരു സംശയവും വേണ്ട. ഇത് ലത് തന്നെ... ചിക്കന്‍പോക്സ്....




പിന്നീട് എല്ലാം യാന്ത്രികമായിരുന്നു. ചുറ്റും നടക്കുന്നതൊന്നും ഞാന്‍ അറിഞ്ഞതേയില്ല. വളരെക്കാലമായി കാത്തിരുന്നത് സംഭവിച്ചിരിക്കുന്നു.അതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സമയത്ത്. ഏതെങ്കിലും ഒരു എക്സാം എഴുതാതിരുന്നാല്‍ റീസിറ്റ് (സപ്ലി തന്നെ സാധനം..) എഴുതേണ്ടി വരും. ഒരു സപ്ലിയെങ്കിലും എഴുതേണ്ടി വന്നാല്‍ കിട്ടിയ ജോലിയുടെ കാര്യം ഗോവിന്ദ... ഇനി അഥവാ എക്സാം എഴുതി പാസായാല്‍ത്തന്നെ ജോയിന്‍ ചെയ്യാന്‍ വെറും ഒരാഴ്ച മാത്രം... തലക്കാകെ ഒരു മരവിപ്പ്....




J2EE എക്സാം തുടങ്ങി. ചോദ്യപ്പേപ്പര്‍ കിട്ടി.അതൊന്നു വായിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല. പേഴ്സണല്‍ എഫെക്ടീവ്നെസ്സ് ക്ലാസ്സില്‍ പഠിച്ച സെല്‍ഫ് കോണ്‍ഫിഡന്‍സും പോസിറ്റീവ് തിങ്കിംഗും വെറും തിയറികള്‍ മാത്രമാണെന്ന് എനിക്ക് തോന്നി. മനസ്സില്‍ നിറയെ നെഗറ്റീവ് ചിന്തകള്‍ മാത്രം. കണ്ണുകള്‍ നിറയുന്നുവോ എന്നൊരു സംശയം. ചുറ്റും നോക്കി എല്ലാവരും എഴുത്തിന്‍റെ തിരക്കില്‍. വെറുതെയിരിക്കുന്ന എന്നോട് ചിലര്‍ കണ്ണുകള്‍ കൊണ്ട് കാര്യം അന്വേഷിച്ചു. ഞാന്‍ വെറുതെ ചിരിച്ചു. ഒടുവില്‍ അറിയാവുന്ന ചില ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമെഴുതി ഞാന്‍ കോളേജില്‍ നിന്ന് ഇറങ്ങി. നേരെ റൂമിലേക്ക്.




റൂമിലെത്തിയ ഉടനെ ഏട്ടനോട് കാര്യം പറഞ്ഞു. ഹോസ്പിറ്റലില്‍ പോകണം. ഒരു കണ്‍ഫര്‍മേഷന് വേണ്ടി മാത്രം. അതിനു മുമ്പ് കോളേജിലെ അക്കാദമിക് ഇന്‍ ചാര്‍ജിനെ വിളിച്ചു.


"വി കനോട്ട് ഡു എനിതിംഗ് ഓണ്‍ യുവര്‍ പ്ലേസ്മെന്റ് ഇഫ്‌ യു ആര്‍ നോട്ട് അറ്റെന്റിംഗ്


ദി എക്സാം...ട്രൈ ടു കം ആന്‍ഡ്‌ റൈറ്റ് ദി എക്സാം ഇഫ്‌ യു കാന്‍, അദര്‍വൈസ്........ എനിവേ ഇറ്റ്‌ ഈസ്‌ അപ്പ്‌ ടു യു......"


അയാളുടെ വാക്കുകള്‍ ഉള്ള സമാധാനം കൂടി നശിപ്പിച്ചു.



വൈകുന്നേരം ഹോസ്പിറ്റലില്‍ പോയി.എത്രയും നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഡോക്ടര്‍. നാട്ടിലേക്ക് പോയാല്‍ നഷ്ടപ്പെടുന്നത് ഒരു എം എന്‍ സിയിലെ ജോലി. അതും ആദ്യമായി കിട്ടിയത്. ഇനി എക്സാം നാല് ദിവസം കൂടി. എങ്ങനെയെങ്കിലും എഴുതണം...




അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. മുഖത്തും കുരുക്കള്‍ പൊങ്ങിയിരിക്കുന്നു. യൂണിഫോമിനു മുകളില്‍ ഒരു സ്വെറ്റെര്‍ കൂടി എടുത്തിട്ടു. മുഖം പരമാവധി കവര്‍ ചെയ്ത് കോളേജിലെത്തി. അറിഞ്ഞവര്‍ ചിലര്‍ അടുത്തു വന്നു. ചിലര്‍ അകന്നു മാറി. ഉച്ചക്ക് എക്സാം എഴുതിത്തീര്‍ത്തു പുറത്തിറങ്ങിയപ്പോള്‍ ഇയര്‍ ഇന്‍ ചാര്‍ജ് വന്നു ചോദിച്ചു.


"കാന്‍ യു റൈറ്റ് ഓള്‍ ദി ത്രീ ലാബ്‌ എക്സാംസ് ടുമോറോ?"


മൂന്ന് പ്രാക്ടിക്കല്‍ എക്സാം ഒരു ദിവസം....?ഒരു കണക്കിന് ആതാണ് നല്ലത്. നാളെത്തന്നെ നാട്ടിലേക്ക് പോകാമല്ലോ.


"യെസ് മാം.. ഐ വില്‍ റൈറ്റ് ഇറ്റ്‌ ടുമോറോ..."


അടുത്ത ദിവസം ഉച്ചയോടെ പ്രാക്ടിക്കല്‍സ് എല്ലാം ചെയ്തു തീര്‍ത്ത്‌ വൈകുന്നേരത്തെ ബസ്സില്‍ നാട്ടിലേക്ക്.




പിന്നെ ഒരാഴ്ചത്തെ ഏകാന്തത. വീട്ടില്‍ തനിച്ചിരിക്കും. ജോയിനിങ്ങിനു ഒരാഴ്ചപോലും ബാക്കിയില്ല. ജനുവരി 18 ന് റിപ്പോര്‍ട്ട്‌ ചെയ്യണം. അസഹ്യമായ ചൊറിച്ചില്‍ കാരണം രാത്രി പോലും ഉറങ്ങാന്‍ പറ്റുന്നില്ല. പക്ഷെ അലോപ്പതി മരുന്നിന്‍റെ ഗുണം കൊണ്ടാവണം, വേഗം തന്നെ അവസ്ഥയില്‍ മാറ്റം വരാന്‍ തുടങ്ങി. ഒടുവില്‍ ജനുവരി 17 ന് രാവിലെ മൈസൂരിലേക്ക് ബസ്‌ കയറി.18 ന് ജോയിന്‍ ചെയ്തു.ഇനി കുഴപ്പമൊന്നുമുണ്ടാകില്ല എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും എന്‍റെ ഒരു ധൈര്യത്തിന് വേണ്ടി കൂട്ടുകാരോടൊപ്പം സ്വന്തം റൂമില്‍ നില്‍ക്കാതെ പുറത്ത് ഒരു ലോഡ്ജ് മുറിയില്‍ രണ്ടു ദിവസം നിന്നു. അങ്ങനെ വലിയ പ്രശ്നമൊന്നുമില്ലാതെ അത് അവസാനിച്ചു.






അന്നെഴുതിയ എക്സാമിന്‍റെ റിസള്‍ട്ട്‌ ഇന്നലെ പബ്ലിഷ് ചെയ്തു. അപ്പോള്‍ തോന്നി ഇതൊന്നു പോസ്റ്റിയേക്കാം എന്ന്.പ്രതീക്ഷിച്ചത് പോലെ J2EE യില്‍ അല്പം മാര്‍ക്ക് കുറഞ്ഞു എന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.






                എന്നാലും പണി വരുന്ന ഓരോ വഴിയേ.........!!!!!

Friday, August 6, 2010

ഇങ്ങനെ വേണം മന്ത്രിമാരായാല്‍..!!!

മന്ത്രിമാര്‍ക്ക് പ്രശസ്തരാകാന്‍ നിരവധി വഴികളുണ്ട്. ചിലര്‍ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് 'കു' പ്രശസ്തരാകുമ്പോള്‍ ചിലര്‍ സ്വന്തം കഴിവുകൊണ്ട് ജനങ്ങളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടുന്നു (ചുരുക്കം ചിലര്‍). എന്നാല്‍ സ്വന്തം അറിവില്ലായ്മ കൊണ്ട് പ്രശസ്തനായ ഒരു കേന്ദ്രമന്ത്രിയാണ് നമ്മുടെ രാസവളം വകുപ്പ് മന്ത്രി അഴഗിരി. തമിഴ് അല്ലാതെ മറ്റൊരു ഭാഷയും ഇദ്ദേഹത്തിന്‍റെ പ്രൊസസ്സറിന് മനസ്സിലാവില്ല. പാര്‍ലിമെന്റില്‍ തമിഴ് സാഹിത്യവും കൊണ്ട് പോയിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലത്തതിനാല്‍ ഈ മഹാന്‍ അങ്ങോട്ട്‌ അധികം പോകാറുമില്ല.





കാര്യങ്ങളങ്ങനെ സ്മൂത്തായി പോകുന്നതിനിടയിലാണ് പ്രതിപക്ഷക്കാര്‍ അഴഗിരിയെ കാണ്മാനില്ല എന്ന് നാട്ടിലുള്ള സകല പത്രങ്ങളിലും വാര്‍ത്ത കൊടുത്തത്. അഴഗിരിയെ കാണ്‍മാണ്ടായതല്ല എന്ന് എനിക്കുമറിയാം നിങ്ങള്‍ക്കുമറിയാം പ്രതിപക്ഷ നേതാക്കള്‍ക്കുമറിയാം. എന്നിട്ടും അത് പ്രശ്നമായി. മാധ്യമ സിന്റിക്കേറ്റുകാര്‍ കത്തിയും കൊടുവാളും എടുത്ത് വേട്ടക്കിറങ്ങി. ഒടുവില്‍ അടങ്ങിയൊതുങ്ങി തമിഴ് പടവും കണ്ടിരുന്ന അഴഗിരിയെ പൊക്കി. പിന്നീടാണ് അഴഗിരിയും പാര്‍ലമെന്റും ചെകുത്താനും രൂപക്കൂടുമായതിന്‍റെ രഹസ്യം പരസ്യമായത്.




ഒടുവില്‍ ഇന്ന് അദ്ദേഹം തന്‍റെ മൗനവ്രതം അവസാനിപ്പിച്ചു. ഒരു വരി ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്റ് കാത്തിരുന്ന ദിനം. ഇനി പ്രതിപക്ഷക്കാര്‍ വായമൂടും. ഇന്ത്യ രാസവളത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടും, അങ്ങനെ നാട് വികസിക്കും!!! . നമുക്ക് കാണാം.......



നോ കമന്റ്സ് : അഴഗിരിയെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നാലാം ക്ലാസ്സും ഗുസ്തിയുമായ ഇത്തരത്തിലുള്ള 'വിദ്യാസമ്പന്നരെ' മന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ...






ഇങ്ങേരെപ്പിടിച്ചു വിദ്യാഭ്യാസ മന്ത്രിയാക്കാതിരുന്നത് ഭാഗ്യം......

Tuesday, August 3, 2010

ന്യൂസ്‌ ഓഫ് ദി ഡേ....



          മുരളീധരന്‍റെ സഹായം സ്വീകരിക്കും-പ്രതിപക്ഷ നേതാവ്


വാര്‍ത്ത കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ഈശ്വരാ നമ്മുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍റെ എന്ത് സഹായമാണാവോ നമ്മുടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടത്? കൂട്ടത്തില്‍നിന്നു കുത്തിത്തിരിക്കുന്ന ധാരാളം ആള്‍ക്കാര്‍ ടീമിലുള്ളപ്പോള്‍ ഇനിയൊരു സ്പിന്നര്‍ എന്തിനാ...?




പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ സംഗതിയുടെ കിടപ്പ് മനസ്സിലായത്‌. മുത്തയ്യയുടെതല്ല, കോണ്‍ഗ്രസ്സിന്‍റെ പഴയ മുത്ത് മുരളീധരന്‍റെ കാര്യമാണ് ചാണ്ടി സാറ് ഉദ്ദേശിച്ചത്. പണി ഒന്നും ഇല്ലാതെ തിര്വോന്തരം-ഡല്‍ഹി ഷട്ടില്‍ സര്‍വീസ് നടത്തുകയാണെങ്കിലും നമ്മുടെ മുരളി വിചാരിച്ചാലും ഒരു നാല് വോട്ടു മറിക്കാന്‍ കഴിയുമെന്ന് ചാണ്ടി-ചെന്നിത്തല പ്രൈവറ്റ് ലിമിറ്റെഡിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബോധം വന്നത്. സഹായം ചോദിച്ചു വരുന്നവരെ മടക്കുന്ന ശീലം മുരളിക്ക് പാരമ്പര്യമായി കിട്ടിയിട്ടില്ലാത്തത് കൊണ്ട് സഹായിക്കുക തന്നെ ചെയ്യുമെന്ന് നമുക്കും കരുതാം.






എന്നാലും ഇവര്‍ ഈ ചെയ്തത് ശരിയാണോ? ഒന്നുകില്‍ ടീമിലെടുക്കണം, അല്ലെങ്കില്‍ പുറത്താക്കണം.ഗ്രൗണ്ടില്‍ ബോള്‍ പെറുക്കുന്ന പണി പോലെ ഒരു സഹായിയായി നില്‍ക്കേന്ടവനാണോ മുരളി. പിന്നെ, പന്ത് പെറുക്കുന്ന പിള്ളേര്‍ക്കും സംതിംഗ് കിട്ടുന്ന നാടായതുകൊണ്ട്‌ തട്ടും മുട്ടുമില്ലാതെ മുരളിക്കും ജീവിച്ചു പോകാം. നിയമസഭ തിരഞ്ഞെടുപ്പും മുന്നിലുള്ളത് കൊണ്ട് മുരളിക്ക് പ്രതീക്ഷക്ക് വകയുണ്ട്. ആ സമയത്തെങ്കിലും ഒന്ന് ടീമില്‍ കയറി ഒരു കളി കളിക്കാം.






നോ കമന്റ്സ് : അവസാനം നമ്മുടെ പി ഡി പി കാരെ എല്‍ ഡി എഫ് സഖാക്കള്‍ 'ങ്ങളെ ഞമ്മള് കണ്ടിട്ടൂല്ല,മുണ്ടീട്ടൂല്ല' എന്ന് പറഞ്ഞു മൊഴിചൊല്ലിയത് പോലുള്ള അവസ്ഥ മുരളിക്ക് വരാതിരുന്നാല്‍ ഭാഗ്യം.


     പാലം കടക്കുവോളം നാരായണ... പാലം കടന്നാല്‍...............?